കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

30 September 2009

തേക്കടി



മരണം
വെള്ളത്തിനടിയില്‍
ഒളിച്ചിരുന്നു

ബോട്ട് വന്നപ്പോള്‍
കുത്തിമറിച്ച്,
ചിലരെ
തിരിഞ്ഞു കളഞ്ഞ്‌
ചിലരെ
തിരഞ്ഞെടുത്ത്
കൊണ്ട്പോയി

നമുക്കറിയാത്ത
അവന്റെ കൊട്ടാരം
കടലിനടിയിലോ,
ആകാശത്തിനുമപ്പുറത്തോ?

ഇന്നലെ,
നീ കൊന്ന ഉറുമ്പും,
നാളെ ചെരിയുന്ന ആനയും
നീയും, ഞാനും
ചെന്നെത്തുന്നിടം.

24 September 2009

അവിടെയും വെള്ളമുണ്ട്



നിലാവൊഴുകിയ
പുഴയിലവള്‍
നീരാട്ടിനിറങ്ങിയപ്പോള്‍

അമ്പിളിയമ്മാവനും
പ്രണയിച്ചിട്ടുണ്ടാവണം

അതല്ലേ
അങ്ങേരടെ ഉള്ളിലും
ഒരു നീരോട്ടം.

23 September 2009

തര്‍പ്പണം



കൈയിലോ തുടയിലോ
ചുവന്നു തിണര്‍ത്ത പാടായി
അച്ഛന്റെ കൈക്കരുത്ത്‌
ഞാനറിഞ്ഞിട്ടില്ല

അത്‌ ഞാനറിഞ്ഞത്‌-
തെയിലത്തോട്ടത്തിലെ
തൊഴിലാളി സമരത്തില്‍
മുതലാളിയുടെ ഗുണ്ടകളെ
നേരിടുന്നത്‌ കണ്ടപ്പോഴാണ്‌

അച്ഛന്റെ ശബ്ദം
അമ്മയുടെയോ
എന്റെയോ
ഉറക്കം ഞെട്ടിച്ചിട്ടില്ല

അതുയര്‍ന്നു കേട്ടത്‌-
മലകളെ നടുക്കിയ
മുദ്രാവാക്യത്തിരയില്‍
നേരുയര്‍ന്നപ്പോഴാണ്‌

എങ്ങോട്ടെന്നില്ലാതെ
പടിയിറങ്ങുമ്പോഴും
അച്ഛന്റെ കണ്ണുകള്‍
തടുത്തു നിര്‍ത്തിയിട്ടില്ല

ആ നോട്ടം
കൊളുത്തി വലിക്കുന്നത്‌
ഇപ്പോള്‍-
പൂവുകള്‍ കരിഞ്ഞു തുടങ്ങിയ
കല്ലറയ്ക്കു മുമ്പില്‍
കുമ്പിട്ടു നില്‍ക്കുമ്പോഴാണ്‌

നാട്ടുകാരെന്നെക്കുറിച്ച്‌
നല്ലതൊന്നേ പറഞ്ഞിട്ടുള്ളു
'വര്‍ഗ്ഗീസിന്റെ മകന്‍'
വീണ്ടുമത്‌ കേള്‍ക്കുവാന്‍
വഴിയിലേയ്ക്കിറങ്ങുന്നു

15 September 2009

ലാല്‍സലാം



ഏറെ നാളിനു ശേഷം
കവലയില്‍
വണ്ടിയിറങ്ങുമ്പോള്‍
ചുറ്റിലും നോക്കി
-അച്ഛനെവിടെ....?

ഇവിടെയുണ്ടാവേണ്ടതാണ്‌-

ഈ വഴിവിളക്കിന്റെ
ഇത്തിരി വെട്ടത്തുനിന്നും
ക്യൂബയിലും
വിയറ്റ്നാമിലും പോയി,
ആഗോളസാമ്പത്തികം
അരിച്ചുപെറുക്കി
അമേരിക്കയുടെ ധാര്‍ഷ്ട്യത്തില്‍
അമര്‍ഷം പൂണ്ട്
ഇവിടെയുണ്ടാവേണ്ടതാണ്‌-

വീട്ടില്‍ കാണില്ല-
അച്ഛനും ഞാനും
വീട്ടിലിരിക്കാറില്ലല്ലോ

ചോദിച്ചു നോക്കി-
ഇന്നലെ കണ്ടെന്നു ചിലര്‍
ഇവിടെയുണ്ടായിരുന്നെന്നു പലര്‍
പെന്‍ഷനാഫീസില്‍ വിളിച്ചപ്പോള്‍
വന്നിട്ടില്ലെന്നു അപ്പുമാഷ്
വാക്കിലെ
വിങ്ങലറിയാതെ ഞാന്‍

വീട്ടിലേയ്ക്കുള്ള വഴി
പാര്‍ട്ടിയാഫീസില്‍ കേറി
അവിടെയിരിക്കുന്നു-
ചുവരിലൊരു ചിത്രമായി
മാലയുമിട്ടിട്ടുണ്ട്.

കണ്ണീര്‍ മറച്ച്
നരേന്ദ്രന്‍ സഖാവ്
മുഷ്ടി ഉയര്‍ത്തി
ഞാനും ഉയര്‍ത്തിപ്പോയി
- ലാല്‍സലാം.