കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

11 July 2010

വുവുസലെകൾ നിശ്ശബ്ദമാകുമ്പോൾ



ആഫ്രിക്കാ...,
നിന്റെ കറുപ്പ്.
നീ കുടിച്ചു വറ്റിച്ച
കടുത്ത ലഹരി.

പുലരാറായ രാത്രികളിൽ
കടലിരമ്പം പോലെ
നീയൂതിപ്പെരുപ്പിച്ച
ഉറക്കത്തെപ്പായിച്ച
കുഴൽ വിളികൾ.

വർണ്ണവിവേചനത്തിന്റെ
ഇരുണ്ട വഴികളിൽ
വർണ്ണപ്പകിട്ടിന്റെ
കുടമാറ്റങ്ങൾ

കാൽപ്പന്തിന്റെ ചടുലത
കിരീടമൂരിയ രാജാക്കന്മാർ
പുതിയ താരോദയങ്ങൾ
നോവുകൾ, ആഘോഷങ്ങൾ

ആഫ്രിക്കാ...,
വലയ്ക്ക് മുമ്പിൽ
നിന്റെ വിജയം തടഞ്ഞ
ചെകുത്താന്റെ കൈ

നീ കുഴൽ വിളിച്ചുണർത്തിയ
രാത്രികൾ
നിന്റെ നോവുകൾ
നീ തന്ന കിനാവുകൾ
അസുരതാളത്തിൽ
നീ മറക്കുന്ന വിശപ്പ്.

ആഫ്രിക്കാ...,
ഇനി
വുവുസലെയുടെ
സിംഹനാദമില്ലാതെ
എങ്ങനെയുറങ്ങും ഞാൻ.

20 March 2010

കവിയാകണമെങ്കില്‍



യലത്തെ ഔതേടെ
പശുവെന്റെ വാഴതിന്നപ്പോഴാണ്‌
ഞാനവനെ വെറുത്തുപോയത്.

വിശന്നപ്പോളവന്‍ തന്ന
കഞ്ഞിയും, കുഞ്ഞിനു തന്ന
ഉടുപ്പും കുടയും ഞാന്‍ മറന്നത്.

അഭയയുടെ മരണത്തില്‍
സംശയം തോന്നിയപ്പോഴാണ്‌
ക്രിസ്തുവിനെ മടുത്തത്.

കാല്‍വരിയില്‍ ചൊരിഞ്ഞ
സ്നേഹം മറന്ന്, അവനില്‍
നാലാമത്തെ ആണിയടിച്ചത്.

വിഗ്രഹാരാധന പാടില്ലന്നുരച്ച
ഗുരുവിന്റെ വിഗ്രഹം കണ്ടപ്പോഴാണ്‌
ഗുരുവിനെ ശപിച്ചത്.

നാലഞ്ച്‌ വിഗ്രഹം
തല്ലിയുടച്ചപ്പൊഴാണ്‌
കൈത്തരിപ്പ് തീര്‍ന്നത്.

പാര്‍ട്ടി സെക്രട്ടറിയുടെ
അഴിമതി കണ്ടാണ്‌
മാര്‍ക്സിനെ മറന്നത്.

മൂലധനം കത്തിച്ച്
കഞ്ഞിവെച്ചപ്പോഴാണ്‌
കലിയടങ്ങിയത്.

കവിയാണങ്കില്‍
കലിക്കണമെന്ന് ചിലര്‍
എറിഞ്ഞുടക്കണമെന്ന് പലര്‍.

ഞാന്‍ കവിയാണ്‌
വീണ്ടുമെന്നില്‍
കവിത പൊട്ടുന്നു.

01 March 2010

സമത്വം



ഉടുതുണിയഴിച്ച്
കൈത്തോട്ടില്‍ നീ
നീരാടാനിറങ്ങിയപ്പോഴാണ്‌
കൈതമുള്ളുകള്‍ക്കിടയിലൂടെ
എന്റെ പ്രണയം നിന്നെ തൊട്ടത്.

കൂലിപ്പണിയില്ലാത്ത
കര്‍ക്കടകത്തില്‍
എണ്ണവറ്റി തിരിയണഞ്ഞ
രാത്രിയിലാവാം
രാവുണ്ണിയുടെ വിത്തിട്ടത്.
അതല്ലേയവന്റെ
എണ്ണക്കറുപ്പില്‍
സ്നേഹം തുളുമ്പുന്നത്.

വിശന്നും, വലഞ്ഞും
ഒന്നും രണ്ടും പറഞ്ഞ്
നമ്മള്‍ പിണങ്ങിയ രാത്രിയുടെ
സന്ധി ചെയ്യലാവാം
ഗോപാലനുണ്ണി.
അതല്ലേ വിശക്കുമ്പോള്‍
അവനിത്ര വാശി.

നിലവിളികള്‍ക്കുള്ളിലെ
തിരിച്ചറിവിലാവാം
ഞാന്‍ ഇടതുപക്ഷമായത്.

മീന്‍ പിടിക്കുന്നവനും
പാല്‍ കറക്കുന്നവനും
വിളവെടുക്കുന്നവനും
വിശക്കുന്നുണ്ടെന്നും,
വിശക്കാതെയുറങ്ങുന്നവന്‍
വിയര്‍ത്തിട്ടില്ലന്നുമുള്ള
തിരിച്ചറിവ്.

നീയറിഞ്ഞിട്ടില്ല-
നിന്നേയും,
കുഞ്ഞുങ്ങളേയുമുണര്‍ത്താതെ
പട്ടിണീക്കലത്തില്‍
സമത്വത്തിന്റെ അരിയിട്ട്
വേവാനായി കാത്തിരുന്ന്
പുലര്‍ന്ന രാത്രികള്‍.

സ്വപ്നങ്ങളില്‍
നിലാവിന്റെ പാട്ടുകള്‍
വിശക്കാത്ത വയറുകള്‍
കീറാത്ത ഉടുപ്പുകള്‍
നനയാത്ത കുടിലുകള്‍

അകലെയകലെയൊരു
നക്ഷത്രം കണ്ണിറുക്കുന്നു
"ഞാന്‍ നിന്റെ സ്വപ്നങ്ങളുമായി
മുന്‍പേ പോന്നവന്‍."

08 February 2010

പ്രണയചരിതം



ന പറഞ്ഞില്ല,
ശത്രുരാജാവിനെ കൊന്നതെന്റെ
കൊമ്പിന്റെ മുനയെന്ന്.
അശ്വമുരിയാടിയില്ല,
അതിര്‍ത്തികള്‍ കീഴടക്കിയതെന്റെ
കാലിന്റെ വേഗമെന്ന്.

പടയാളിയുടെ കുടിലിലെ
നിലവിളികളും
ആനയും, കുതിരയും
അമ്പും പറയാത്ത നേരുകളും
നേടിക്കൊടുത്തത്-
ഭീരുക്കള്‍ക്ക്
പുതിയ സാമ്രാജ്യവും
ചെങ്കോലും കിരീടവും

ചക്രവര്‍ത്തിമാരെ വാഴ്ത്തുന്ന
ചരിത്രം പഠിക്കേണ്ട
നീ വാടീ, നമുക്കിനി
മലകയറാം
ധ്രുവക്കരടികളുടെ
വംശനാശത്തെക്കുറിച്ചും
ബീവറുകളുടെ
വാസസ്ഥലത്തെക്കുറിച്ചും
പറയാം

അലറുന്ന കടലിന്റെ
അടിയിലെത്തി
നക്ഷത്ര മത്സ്യങ്ങളുടെ
പവിഴക്കൂട്ടിലുറങ്ങാം

പ്രിയപ്പെട്ടവളേ
ആകാശത്തിനുമപ്പുറം പോകാം
ശനിയുടെ
വലയത്തിലൂടെ ഊര്‍ന്നിറങ്ങാം

എല്ലാം മറന്ന്
നമ്മെത്തന്നെ മറന്ന്
ചരിത്രമില്ലാത്തവരാകാം
അടയാളങ്ങള്‍
അവശേഷിപ്പിക്കാത്തവര്‍

കൈകോര്‍ത്തൊടുങ്ങുമ്പോള്‍
ലിപിയില്ലാത്ത ഭാഷയിലെഴുതാം
ആകാശം പോലെ
അവസാന കവിത