കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

08 February 2010

പ്രണയചരിതം



ന പറഞ്ഞില്ല,
ശത്രുരാജാവിനെ കൊന്നതെന്റെ
കൊമ്പിന്റെ മുനയെന്ന്.
അശ്വമുരിയാടിയില്ല,
അതിര്‍ത്തികള്‍ കീഴടക്കിയതെന്റെ
കാലിന്റെ വേഗമെന്ന്.

പടയാളിയുടെ കുടിലിലെ
നിലവിളികളും
ആനയും, കുതിരയും
അമ്പും പറയാത്ത നേരുകളും
നേടിക്കൊടുത്തത്-
ഭീരുക്കള്‍ക്ക്
പുതിയ സാമ്രാജ്യവും
ചെങ്കോലും കിരീടവും

ചക്രവര്‍ത്തിമാരെ വാഴ്ത്തുന്ന
ചരിത്രം പഠിക്കേണ്ട
നീ വാടീ, നമുക്കിനി
മലകയറാം
ധ്രുവക്കരടികളുടെ
വംശനാശത്തെക്കുറിച്ചും
ബീവറുകളുടെ
വാസസ്ഥലത്തെക്കുറിച്ചും
പറയാം

അലറുന്ന കടലിന്റെ
അടിയിലെത്തി
നക്ഷത്ര മത്സ്യങ്ങളുടെ
പവിഴക്കൂട്ടിലുറങ്ങാം

പ്രിയപ്പെട്ടവളേ
ആകാശത്തിനുമപ്പുറം പോകാം
ശനിയുടെ
വലയത്തിലൂടെ ഊര്‍ന്നിറങ്ങാം

എല്ലാം മറന്ന്
നമ്മെത്തന്നെ മറന്ന്
ചരിത്രമില്ലാത്തവരാകാം
അടയാളങ്ങള്‍
അവശേഷിപ്പിക്കാത്തവര്‍

കൈകോര്‍ത്തൊടുങ്ങുമ്പോള്‍
ലിപിയില്ലാത്ത ഭാഷയിലെഴുതാം
ആകാശം പോലെ
അവസാന കവിത