ഒരു കപ്പൽ ഛേതത്തിലെന്നപോലെ
തകർന്നു പോയ പോർട്ടുഗൽ
ക്രിസ്റ്റ്യാനോയെന്ന കപ്പിത്താന്റെ
കടൽ പരിചയവും, താണ്ടിയ
നീരാളി ദൂരങ്ങളും ഇനി
കഥകളാവുന്ന ചരിത്രത്തിൽ മാത്രം.
സാമ്രാജ്യത്തിൽ
സൂര്യനസ്തമിക്കാത്തപ്പോഴും
ഒരു മഴവില്ല് വരക്കുവാനാളില്ലാതെ
ക്യാൻ വാസിൽ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ട ഇംഗ്ളണ്ട് .
ഉറക്കത്തിന്റെ മൂടൽ മഞ്ഞിലൂടെ
പിന്നെയും പാതിരാക്കാഴ്ച്ചകൾ
ആരവങ്ങളും കണ്ണീരും നിറഞ്ഞ
പച്ചപ്പുൽ പാടങ്ങൾ
വലയ്ക്കുമുമ്പിൽ
ന്രുത്തമാടിയ ഒച്ചോവ
കലി കടിച്ചു തീർത്ത സുവാരസ്
ശ്വാസം മുട്ടി മരിച്ച കുഞ്ഞിനെപ്പോലെ
അവസാന വിസിലിൽ പിടഞ്ഞ
ബെൻസേമയുടെ പിറക്കാതെ പോയ ഗോൾ.
ഏഴാം ക്ളാസിൽ
ആനിയോട് പറയാതെ പോയ
പ്രണയം പോലെ
ഹൾക്കിന്റെ
റഫറി കാണാത്ത ഗോൾ.
ഇനിയും കാത്തിരുപ്പാണ്
ഇടവേളയ്ക്കു ശേഷം
ബ്രസൂക്കയുടെ ചലനങ്ങളിൽ
നെഞ്ചിടിപ്പ് ചേർത്ത്
ഉറക്കത്തിനും ഉണർവിനുമിടയിൽ
നൊടിയിട ശ്വസിക്കാൻ മറന്ന്
ഭൂപടത്തിലെ അതിരുകൾ മായ്ച്ച്
ഒരു കുഴൽ വിളിയാകാൻ.
ജൂലൈ പതിനാലിന്റെ
പുലരിയിൽ
റിയോ ഡി ജനീറോയിൽ
ആരവങ്ങളൊതുങ്ങുമ്പോൾ
വീണ്ടും വിശപ്പിലേയ്ക്കും
കെട്ടിക്കിടക്കുന്ന
ഓഫീസ് ഫയലുകളിലേയ്ക്കും
തിരിച്ചു നടക്കാം.