കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

02 July 2014

ബ്രസൂക്ക


ഒരു കപ്പൽ ഛേതത്തിലെന്നപോലെ
തകർന്നു പോയ പോർട്ടുഗൽ
ക്രിസ്റ്റ്യാനോയെന്ന കപ്പിത്താന്റെ
കടൽ പരിചയവും, താണ്ടിയ
നീരാളി ദൂരങ്ങളും ഇനി
കഥകളാവുന്ന ചരിത്രത്തിൽ മാത്രം.

സാമ്രാജ്യത്തിൽ

സൂര്യനസ്തമിക്കാത്തപ്പോഴും
ഒരു മഴവില്ല് വരക്കുവാനാളില്ലാതെ
ക്യാൻ വാസിൽ നിന്നും
നിഷ്കാസനം ചെയ്യപ്പെട്ട ഇംഗ്ളണ്ട് .

ഉറക്കത്തിന്റെ മൂടൽ മഞ്ഞിലൂടെ

പിന്നെയും പാതിരാക്കാഴ്ച്ചകൾ
ആരവങ്ങളും കണ്ണീരും നിറഞ്ഞ
പച്ചപ്പുൽ പാടങ്ങൾ

വലയ്ക്കുമുമ്പിൽ

ന്രുത്തമാടിയ ഒച്ചോവ
കലി കടിച്ചു തീർത്ത സുവാരസ്
ശ്വാസം മുട്ടി മരിച്ച കുഞ്ഞിനെപ്പോലെ
അവസാന വിസിലിൽ പിടഞ്ഞ
ബെൻസേമയുടെ പിറക്കാതെ പോയ  ഗോൾ.

ഏഴാം 
ക്ളാസിൽ  
ആനിയോട് പറയാതെ പോയ
പ്രണയം പോലെ
ഹൾക്കിന്റെ
റഫറി കാണാത്ത ഗോൾ.

ഇനിയും കാത്തിരുപ്പാണ്‌

ഇടവേളയ്ക്കു ശേഷം
ബ്രസൂക്കയുടെ ചലനങ്ങളിൽ
നെഞ്ചിടിപ്പ് ചേർത്ത്
ഉറക്കത്തിനും ഉണർവിനുമിടയിൽ
നൊടിയിട ശ്വസിക്കാൻ മറന്ന്
ഭൂപടത്തിലെ അതിരുകൾ മായ്ച്ച്
ഒരു കുഴൽ വിളിയാകാൻ.

ജൂലൈ പതിനാലിന്റെ

പുലരിയിൽ
റിയോ ഡി ജനീറോയിൽ
ആരവങ്ങളൊതുങ്ങുമ്പോൾ
വീണ്ടും വിശപ്പിലേയ്ക്കും
കെട്ടിക്കിടക്കുന്ന
ഓഫീസ് ഫയലുകളിലേയ്ക്കും
തിരിച്ചു നടക്കാം.

11 June 2014

കാനറികൾക്ക് ഒരു കവിത













ബ്രസീൽ-
എന്താണിത്ര നിന്നെ
സ്നേഹിച്ചു പോവാൻ.

കാപ്പിയും കരിമ്പും

വിളയുന്ന മണ്ണിന്റെ
വളക്കൂറല്ല

അധിനിവേശങ്ങളെ
ചെറുത്തു തോല്പ്പിക്കുന്ന
ചങ്കൂറ്റമല്ല

കോപ്പാ കബാനയിലെ

അർദ്ധനാരീ
സൗന്ദര്യങ്ങളല്ല

സാംബാ താളത്തിൽ
ഉണർന്നുപോവുന്ന
ഉന്മത്തതയല്ല

ഒരു കളി

ഞരമ്പുകളിൽ നിറഞ്ഞ്
കാഴ്ചയും കേൾവിയും
ചേതനയുമാകുന്ന
മാന്ത്രികത കണ്ടാണ്‌
ആമസോൺ കടന്നെന്റെ
കപ്പലുകൾ
നിന്റെ തീരത്ത്‌
നങ്കൂരമിട്ടത്

ബ്രസീൽ-
ഊണും ഉറക്കവും
കപ്പം കൊടുത്തിവർ
കാത്തിരിക്കുന്നത്‌
നീ കപ്പുയർത്തുന്ന
നിമിഷങ്ങൾക്ക് വേണ്ടിയാണ്‌

വിശപ്പിന്റെയും നോവിന്റെയും
മുറിവുകളുണങ്ങാൻ
പ്രതിഷേധങ്ങളുടെ
കൊടുങ്കാറ്റൊതുങ്ങാൻ
കാൽ പന്തിലെ കവിത
കാലങ്ങൾ കടക്കാൻ
ഒരൊറ്റ ജനതയായി
ബ്രസീൽ ഉണരുന്നത് കാണാൻ
അതിനുവേണ്ടി മാത്രം

സാന്റിയാഗോ-
നീ കണ്ടെത്തിയ
ആൽകെമി
ഈ കളിയുടെ
നിത്യതയ്ക്കേകുക

ആയിരം സ്വപ്നങ്ങളുടെ
അമരത്വത്തിന്‌
അടിച്ചമർത്തപ്പെട്ടവന്റെ
അതിജീവനത്തിന്‌
ചോരചിന്തിയവന്റെ
ചിരസ്മരണയ്ക്ക്‌



നാലു വർഷങ്ങൾക്ക് മുമ്പ്
മഴ തോരാത്ത ഒരു രാത്രിയിൽ
വുവുസലെകളൊടൊപ്പം ഉറങ്ങിപ്പോയതാണു കവിത.

നാളെ-
മാറക്കാനയുടെ ആരവങ്ങളിൽ
ഉണരാതിരിക്കുമോ  ?