കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

03 June 2009













പനി പെയ്തിറങ്ങുമ്പോള്‍

ജനാലയ്ക്കു പുറത്ത്
പനി പെയ്തിറങ്ങുമ്പൊള്‍
ഞാനൊരു പ്യൂപ്പയിലെന്നപോലെ
സുക്ഷുപ്തിയിലാണ്‌

കാലുകള്‍ മഞ്ഞില്‍ പുതഞ്ഞുപോയ
പര്‍വതാരോഹകനാകുന്നു ഞാന്‍
മരവിപ്പിക്കുന്ന തണുപ്പ്‌
മിടിക്കാന്‍ മറന്നുപോവുന്ന ഹ്രുദയം
പിന്നീടെപ്പോഴൊ, മരുഭൂമി കടക്കുന്ന
സഞ്ചാരിയാകുന്നു
ഒരിറ്റു വെള്ളമോ, ഒരീന്തല്പ്പനയുടെ
തണലോ ഇല്ലാതെ
കത്തുന്ന സൂര്യന്റെ ചുവട്ടീല്‍
ഏകാകിയാകുന്നു

അസ്വസ്ത സ്വപ്നങ്ങളുടെ
ആവര്‍ത്തനങ്ങള്‍-രണഭൂമിയില്‍
കബന്ധങ്ങള്‍ കൊത്തിവലിയ്ക്കാന്‍
കാത്തുനില്‍ക്കുന്നതു
കഴുകന്മാരല്ല-കൊതുകുകള്‍

ഒടുവില്‍-ഉദയത്തോടൊപ്പം
കണ്ണ് തുറക്കുമ്പൊള്‍
വിളിച്ചു ശീലിച്ച പല പേരുകളും
കണ്ടുപരിചയിച്ച ചില മുഖങ്ങളുമില്ലാത്ത
പുതിയ ഭൂമി
-പ്രളയം കഴിഞ്ഞുവോ?

പ്രക്രുതീ, നീ ഇനിയും
സംഹാരമാടുക
ഞങ്ങളെ മുലയൂട്ടി വളര്‍ത്തിയ
നിന്റെ പവിത്രമായ ശരീരം
മാലിന്യക്കൂമ്പാരമാക്കുന്ന
ഞങ്ങളുടെ വംശത്തെ വേരോടെ കളയുക

അമ്മമാരും കുഞ്ഞുങ്ങളും മരിച്ചാലും
ഞങ്ങള്‍ പഠിക്കില്ല
ഞങ്ങള്‍ മനുഷ്യരാണ്‌
ആദ്യക്ഷരം പഠിക്കാതെ
സര്‍വ്വഞ്ജപീഠം കയറിയവര്‍






മുംബൈയുടെ മുറിവുണങ്ങുമ്പോള്‍

വെടിയൊച്ച കേട്ട് ഞെട്ടിയുണര്‍ന്ന
പ്രാവുകളുടെ കുഞ്ഞിക്കണ്ണീല്‍
അമ്പരപ്പായിരുന്നു
പിന്നീടതു ഭയമായി മാറും വരെ

നമുക്കു നഷ്ടപ്പെട്ടത്‌-
അമ്മയ്ക്കു മകന്‍
കഞ്ഞുങ്ങള്‍ക്കു അച്ചന്‍
കുടുംബത്തിന്‌ തണല്‍
രാജ്യത്തിനു ചാവേര്‍

അവര്‍ നേടിയത്‌-
നിസ്സഹായന്റെ ചോരയില്‍
ചവുട്ടി നടക്കുമ്പോള്‍
അറിയാതെ തോന്നുന്ന ആത്മപുളകം
വെടിയേറ്റ ശവത്തിനു മീതെ
കുറ്റവാളിയെന്ന കയ്യൊപ്പ്‌

ഒടുവില്‍-
മുറിവുകള്‍, വിലാപങ്ങള്‍
തകര്‍ന്ന ഗോപുരങ്ങള്‍
പോരാടിമരിച്ചവന്റെ
നെഞ്ചിലെ അശോകചക്രം
സഹായിക്കാനെത്തുന്നവന്റെ
ഒളികണ്ണിലെ ടാര്‍ഗറ്റ്

മിച്ചം കിട്ടിയത്-
മുറിവേറ്റ ഒരു രാജ്യം
ചേര്‍ന്നു നില്‍ക്കുമ്പോഴും
നമുക്കിടയിലൂടെ
വെള്ളം ചോരുന്നെന്ന
തിരിച്ചറിവ്‌