കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

17 August 2009

കവിയോട്‌



പാറിപ്പറന്ന മുടിയും,
ഉടുപ്പില്‍
കടത്തിണ്ണയിലെ
മുറുക്കാന്‍ തുപ്പലിന്റെ
വര്‍ണ്ണചിത്രവുമായി
നീ വന്നു.

'കവിയാണ്‌ ഞാന്‍'
നീ പരിചയപ്പെടുത്തി.
'അറിയാം മാഷെ'
ഞാന്‍ തൊഴുതുപോയി.

അക്ഷരങ്ങളുടെ
അഗ്നിപൊള്ളിച്ച
കൈ നീട്ടി നീ
'പത്തു രൂപാ വേണം'

ഒരു തുട്ടുപോലുമില്ലാത്ത
ഓട്ടക്കീശയില്‍ നിന്ന്‌
ഞാനെന്തെടുത്തു നീട്ടാന്‍.

ജീവന്‍ തരാം
വൃക്കയോ കിഡ്നിയോ
ചോരയോ തരാം
നിന്റെ ചിറകിലൊരു
തൂവലാകാന്‍
എനിക്കുള്ളതെല്ലാം തരാം.

പകരം,
ആയിരം മുയലുകളെ
മുകളിലേയ്ക്കെറിഞ്ഞ്‌
ആകാശമുണ്ടാക്കുവാന്‍**
നടവഴിയില്‍
കവിതയുടെ തീച്ചൂട്ടുമായി
നീയുണ്ടായാല്‍ മതി.


**അയ്യപ്പന്റെ തന്നെ വരികളില്‍ നിന്ന്‌