കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

20 March 2010

കവിയാകണമെങ്കില്‍



യലത്തെ ഔതേടെ
പശുവെന്റെ വാഴതിന്നപ്പോഴാണ്‌
ഞാനവനെ വെറുത്തുപോയത്.

വിശന്നപ്പോളവന്‍ തന്ന
കഞ്ഞിയും, കുഞ്ഞിനു തന്ന
ഉടുപ്പും കുടയും ഞാന്‍ മറന്നത്.

അഭയയുടെ മരണത്തില്‍
സംശയം തോന്നിയപ്പോഴാണ്‌
ക്രിസ്തുവിനെ മടുത്തത്.

കാല്‍വരിയില്‍ ചൊരിഞ്ഞ
സ്നേഹം മറന്ന്, അവനില്‍
നാലാമത്തെ ആണിയടിച്ചത്.

വിഗ്രഹാരാധന പാടില്ലന്നുരച്ച
ഗുരുവിന്റെ വിഗ്രഹം കണ്ടപ്പോഴാണ്‌
ഗുരുവിനെ ശപിച്ചത്.

നാലഞ്ച്‌ വിഗ്രഹം
തല്ലിയുടച്ചപ്പൊഴാണ്‌
കൈത്തരിപ്പ് തീര്‍ന്നത്.

പാര്‍ട്ടി സെക്രട്ടറിയുടെ
അഴിമതി കണ്ടാണ്‌
മാര്‍ക്സിനെ മറന്നത്.

മൂലധനം കത്തിച്ച്
കഞ്ഞിവെച്ചപ്പോഴാണ്‌
കലിയടങ്ങിയത്.

കവിയാണങ്കില്‍
കലിക്കണമെന്ന് ചിലര്‍
എറിഞ്ഞുടക്കണമെന്ന് പലര്‍.

ഞാന്‍ കവിയാണ്‌
വീണ്ടുമെന്നില്‍
കവിത പൊട്ടുന്നു.

01 March 2010

സമത്വം



ഉടുതുണിയഴിച്ച്
കൈത്തോട്ടില്‍ നീ
നീരാടാനിറങ്ങിയപ്പോഴാണ്‌
കൈതമുള്ളുകള്‍ക്കിടയിലൂടെ
എന്റെ പ്രണയം നിന്നെ തൊട്ടത്.

കൂലിപ്പണിയില്ലാത്ത
കര്‍ക്കടകത്തില്‍
എണ്ണവറ്റി തിരിയണഞ്ഞ
രാത്രിയിലാവാം
രാവുണ്ണിയുടെ വിത്തിട്ടത്.
അതല്ലേയവന്റെ
എണ്ണക്കറുപ്പില്‍
സ്നേഹം തുളുമ്പുന്നത്.

വിശന്നും, വലഞ്ഞും
ഒന്നും രണ്ടും പറഞ്ഞ്
നമ്മള്‍ പിണങ്ങിയ രാത്രിയുടെ
സന്ധി ചെയ്യലാവാം
ഗോപാലനുണ്ണി.
അതല്ലേ വിശക്കുമ്പോള്‍
അവനിത്ര വാശി.

നിലവിളികള്‍ക്കുള്ളിലെ
തിരിച്ചറിവിലാവാം
ഞാന്‍ ഇടതുപക്ഷമായത്.

മീന്‍ പിടിക്കുന്നവനും
പാല്‍ കറക്കുന്നവനും
വിളവെടുക്കുന്നവനും
വിശക്കുന്നുണ്ടെന്നും,
വിശക്കാതെയുറങ്ങുന്നവന്‍
വിയര്‍ത്തിട്ടില്ലന്നുമുള്ള
തിരിച്ചറിവ്.

നീയറിഞ്ഞിട്ടില്ല-
നിന്നേയും,
കുഞ്ഞുങ്ങളേയുമുണര്‍ത്താതെ
പട്ടിണീക്കലത്തില്‍
സമത്വത്തിന്റെ അരിയിട്ട്
വേവാനായി കാത്തിരുന്ന്
പുലര്‍ന്ന രാത്രികള്‍.

സ്വപ്നങ്ങളില്‍
നിലാവിന്റെ പാട്ടുകള്‍
വിശക്കാത്ത വയറുകള്‍
കീറാത്ത ഉടുപ്പുകള്‍
നനയാത്ത കുടിലുകള്‍

അകലെയകലെയൊരു
നക്ഷത്രം കണ്ണിറുക്കുന്നു
"ഞാന്‍ നിന്റെ സ്വപ്നങ്ങളുമായി
മുന്‍പേ പോന്നവന്‍."