കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

21 December 2009

നിലവിളികളുടെ താഴ്വര



മകനോടി വരുന്നു
പുതിയൊരു ഹോംസ്റ്റേയുടെ
പരസ്യവുമായി-
"അച്ഛാ, നമുക്കിവിടെ..."

ഇരുമ്പ് ഗേറ്റിന്റെ വര്‍ണ്ണചിത്രം
പെരുവിരലില്‍ നിന്നുയര്‍ത്തിയ
തരിപ്പ്, ശിരസ്സോളമെത്തുന്നു.

മകനേ, നിന്നെയൊരിക്കല്‍
അച്ഛനവിടെ കൊണ്ടുപോകും.
പട്ടുമെത്തയില്‍ ഉറങ്ങാനല്ല

കുന്നിന്‍ മുകളില്‍ നിന്ന്
നീ കാണണം-
താഴ്വരയിലെ പച്ചപ്പല്ല
ചുവന്നുപൂത്ത വാകമരങ്ങളെ.

ആ ചുവപ്പ്
മുത്തച്ഛന്റെ നെഞ്ചിലെ
വിടരാതെ പോയ
മുദ്രാവാക്യമാണ്‌

ചൂളമരത്തില്‍ ചാരിനിന്ന്
നീ കേള്‍ക്കണം-
കാറ്റിന്റെ സംഗീതമല്ല
താഴെനിന്നും ഉയരുന്ന
തലമുറകളുടെ നിലവിളി

അസ്തമയ ഭംഗിയില്‍
അലിഞ്ഞുപോവാതെ
നീ അറിയണം-
കൂലി ചോദിച്ചതിന്‌
കുന്നിന്‍ മുകളില്‍ നിന്നും
തള്ളിയിട്ടുകൊന്ന ക്രൂരത

എന്തൊക്കെ പേരിട്ട് വിളിച്ചാലും
മായാത്തൊരു പേരുണ്ടാ താഴ്വരയ്ക്ക്
നമ്മുടെ മുത്തച്ഛന്മാരുടെ
ചോരവീണ്‌ ചുവന്ന പേര്‌
' ചെമ്മണ്ണ് '

ഉണ്ണീ, നിനക്കുറങ്ങാനാവില്ലവിടെ.