നിലവിളിച്ച് ഒടുങ്ങുമ്പോൾ
ലഹരിയുടെ തീരത്തുമാത്രം
പൂക്കുന്ന
നീലക്കടമ്പിനെക്കുറിച്ചും ,
വയലറ്റ് പൂക്കളെക്കുറിച്ചും
വാഴ്ത്തിപ്പാടിയവരൊക്കെ
കുമ്പസാരിച്ചേ മതിയാവൂ
തനിച്ചാണെന്ന മുറിവിലേയ്ക്ക് ..
തഴയപ്പെട്ടു എന്ന നോവിലേയ്ക്ക്
ലഹരിയുടെ തുള്ളിയിറ്റിച്ച്
മറവിയെ കൊണ്ടു വന്നവരൊക്കെ
കുറ്റമേറ്റ് പറഞ്ഞേ മതിയാവൂ
ഒരു നാടിൻറെ പ്രതീക്ഷകളെ ..
നാളെയുടെ വിശപ്പകറ്റാനുള്ള
അദ്ധ്വാനശക്തിയെ
വലിച്ചടുപ്പിച്ച് കൊന്നവരൊക്കെ
സ്വയം കുരിശേറ്റിയേ മതിയാവൂ
- ലഹരി വളർത്തി വിളയിച്ച നീ
കർഷകനാണെങ്കിലും ..
കൈമാറി കൈമാറി
അവനിലെത്തിച്ച നീ
കച്ചവടക്കാരനാണെങ്കിലും ..
കഥയും കവിതയും എഴുതി
ആകാശവും അദ്ഭുതവും കാണിച്ച്
അതിലേയ്ക്കെത്തിച്ച നീ
സാഹിത്യകാരനാണെങ്കിലും ..
നശിച്ചേ മതിയാവൂ
കാരണം
നാളെയുടെ സ്വപ്നങ്ങളെയാണ് .
തീയും ചക്രവും ഉണ്ടാക്കി
ആകാശവും കടന്ന്
അനന്തതയെ കീഴടക്കിയ
മനുഷ്യൻറെ ആത്മബോധത്തെയാണ് .